ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെയും യുവതിയെയും വെടിവെച്ച് കൊല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ അതിന് പിന്നിലെ യഥാർഥ വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യു.പി പൊലീസിലെ ഫാക്ട് ചെക്ക് ടീം. അത് ഒരു വെബ്സീരീസിന്‍റെ ചിത്രീകരണത്തിന്‍റെ വിഡിയോ ആണെന്ന് യു.പി ആന്‍റി ടെററിസം സ്ക്വാഡ് എ.എസ്.പി രാഹുൽ ശ്രീവാസ്തവ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ യു.പി െപാലീസിനെതിരായി പ്രതിഷേധമുയർന്ന സാഹചര്യത്തിലും സംഭവത്തിന്‍റെ നിജസ്ഥിതി ചോദിച്ച് ഒരുപാട് അന്വേഷണങ്ങൾ വന്ന പശ്ചാത്തലത്തിലുമാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
ഹരിയാനയിലെ കർണാലിലെ ‘ഫ്രണ്ട്സ് കഫേ’ എന്ന റസ്റ്റോറന്റിന് മുന്നിലാണ് വെബ്സീരീസിന്‍റെ ചിത്രീകരണം നടന്നത്്. ഇക്കാര്യം കഫേ മാനേജർ സ്ഥിരീകരിച്ചിട്ടുമുണ്ട്. യു.പി പൊലീസ് ഉദ്യോഗസ്ഥൻ വാക്കുതർക്കത്തിനിടെ ഒരു യുവാവിെന തള്ളുന്നതും പോയന്‍റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് വെടിവെക്കുന്നതുമാണ് വിഡിയോയിലുള്ളത്. വെടിയേറ്റ് വീഴുന്ന യുവാവിനരികിലേക്ക് എത്തുന്ന യുവതി അലമുറയിടുന്നതും പൊലീസ് ഉദ്യോഗസ്ഥനുനേരെ കയർക്കുന്നതും ഇതിൽ കുപിതനായി പൊലീസുകാരൻ യുവതിയെയും വെടിവെച്ച് കൊല്ലുന്നതും കാണാം. രാഹുൽ ശ്രീവാസ്തവയുടെ ട്വീറ്റും ഉടൻ തന്നെ വൈറലായി.
ആളുകളെ ആശയക്കുഴപ്പത്തിലാക്കി ഇത്തരം ചിത്രീകരണ വിഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വിഡിയോക്ക് താെഴ നിരവധി പേർ കമന്‍റ് ചെയ്തു. പൊലീസിന്‍റെ പ്രതിച്ഛായ തകർക്കുന്ന ഇത്തരം വെബ്സീരീസുകൾ നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
English summary
Video of Uttar Pradesh police officer shooting dead a young man and a young woman went viral on social media yesterday.