കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തി. ചെക്യാട് ഭാഗത്ത് വീടുകളിലും പറമ്പുകളിലുമാണ് ഇരുവരും ഒളിച്ച് താമസിച്ചത്. ഇവർക്ക് ഒളിവിൽ കഴിയാൻ മറ്റൊരാൾ സഹായം ചെയ്തുവെന്നും പോലീസ് കണ്ടെത്തി.
അതേസമയം, രതീഷിനെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചു. ആ നേതാവിന്റെ പേര് ഇപ്പോൾ പറയാൻ താത്പര്യപ്പെടുന്നില്ല. ഇതേ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മറ്റ് പ്രതികൾ മർദിച്ചതിനെ തുടര്‍ന്ന് രണ്ടാം പ്രതി ബോധരഹിതനായി വീണു. ഇതോടെ മറ്റു പ്രതികൾ രതീഷിനെ കെട്ടി തൂക്കുകയാണ് ചെയ്തത്. ഇതാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. പാര്‍ട്ടി ഗ്രാമത്തിൽ നിന്നും ലഭിച്ച വ്യക്തമായ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. സുധാകരൻ പറഞ്ഞു.
English summary
Sreerag, accused in Mansoor murder case