പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ കാട്ടിയ അശ്രദ്ധ വിനയായി പെരുമ്പാവൂർ കോവിഡിൻ്റെ പിടിയിൽ.ഏഴ്് പേര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുണ്ടെന്നാണ് വിവരം. പ്രകടമായ രോഗ ലക്ഷണങ്ങളാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുണ്ട്. നഗരസഭ പരിധിയിലെ പലരുടെയും പരിശോധന ഫലങ്ങള്‍ അഞ്ച് ദിവസത്തിനുള്ളില്‍ പുറത്തു വരും. വ്യാപനം ഏറുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച നഗരസഭ ഓഫീസില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനും യോഗം ചേരും. വെങ്ങോല പഞ്ചായത്തില്‍ എഴുപതോളം രോഗികളുണ്ടെന്നാണ് കണക്ക്. ഒന്നാം വാര്‍ഡില്‍ മാത്രം എട്ട് പേരുണ്ട്. ഒരാളില്‍ നിന്ന് ആറ് പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് വ്യാപനത്തിന് കാരണമായതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. സാധാരണക്കാര്‍ മാസ്‌ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ മുതല്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ പോലും ആവേശത്തില്‍ അതെല്ലാം തിരസ്‌കരിച്ചു. ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പരിപാടികളില്‍ വന്‍ ജനാവലിയായിരുന്നു. ഇത്തരം സദസുകളിലുണ്ടായിരുന്നവര്‍ മാസ്‌ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കപ്പെട്ടില്ല. സാനിട്ടൈസറും കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കാതെ ആയിരുന്നു പരിപാടികള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായതിനാല്‍ കര്‍ശന നടപടികളില്‍ നിന്ന് ഉദ്യോഗസ്ഥരും പിന്‍വലിയുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പെരുമ്പാവൂര്‍ മേഖലയില്‍ കോവിഡ് ബാധിതരായി നിരവധി പേര്‍ ചികില്‍സയില്‍. ഇതില്‍ അധികം പേരും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നവരാണ്. വെങ്ങോല പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം 2055 പേര്‍ക്ക് രോഗം പിടിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നിലവിലെ കണക്കില്‍ ആശങ്കക്കിടയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഒക്കല്‍, കൂവപ്പടി, രായമംഗലം, മുടക്കുഴ പഞ്ചായത്തുകളിലും പോസിറ്റീവ് കണക്കില്‍ വര്‍ധനവുണ്ട്.
English summary
Perumbavoor Kovid arrested for negligence in electioneering