കോട്ടയം: മുൻ മന്ത്രിയും കേരള കോൺഗ്രസിന്റെ ആദ്യകാല നേതാവുമായിരുന്ന കെ ജെ ചാക്കോയുടെ സംസ്കാരം നാളെ വൈകിട്ട് മെത്രാപ്പൊലീത്തൻ പള്ളിയിൽ. 91 വയസ്സായിരുന്നു. കരൾ സംബന്ധമായ രോഗങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 6.30നായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നഗരസഭയിൽ പൊതുദർശനത്തിനു വയ്ക്കും. നാല് മണിക്ക് വാഴപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനത്തിനു ശേഷം അഞ്ച് മണിയോടെ വാഴപ്പള്ളിയിലുള്ള വീട്ടിൽ എത്തിക്കും.
1979ൽ സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയിൽ 16 ദിവസം റവന്യു, സഹകരണം, ഗതാഗതം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായിരുന്നു കെ ജെ ചാക്കോ. ചാക്കോ ഉന്നയിച്ച ‘പെസഹ വ്യാഴം’ അവധി എന്ന ആവശ്യം 1979ൽ മന്ത്രിയായിരിക്കെ നടപ്പാക്കി. നിയമസഭാ അഷ്വറൻസ് കമ്മിറ്റിയുടെയും പെറ്റീഷൻസ് കമ്മിറ്റിയുടെയും ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ നിന്നും ബി എയും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. 1964 ല്‍ ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ട ചാക്കോ അഭിഭാഷകനെന്ന നിലയിലും അറിയപ്പെട്ടിരുന്നു. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂൾ റിട്ട. അധ്യാപിക ത്രേസ്യാക്കുട്ടി ആണ് ഭാര്യ. മക്കൾ: ഡെയ്സി, ജോയി, ലിസി, ആൻസി.
English summary
Former minister and early leader of the Kerala Congress KJ Chacko has passed away